Thursday, July 9, 2009

ത്രിശൂരിലെ മോസ്ക്കൊ..............

ത്രിശൂര്‍‌ കാഞ്ഞാണി ബസ് റൂട്ടില്‍ മെയിന്‍ റോഡിനു ഇരുവശത്തുമായിട്ടാണു ഞങ്ങളുടെ വീടുകള്‍.റോഡിനപ്പുറത്ത് നാട്ടുകാര്‍ "മോസ്ക്കോ" എന്നു കളിയാക്കി വിളിച്ചിരുന്ന കൃഷ്ണന്‍കുട്ടിയേട്ടന്റെ ചായക്കട.ഗ്രാമത്തിലെ ചെറുപ്പക്കാര്‍ പ്രത്യയശാസ്ത്രത്തിന്റെ ബി സി പഠിച്ചത് ചായക്കടയുടെ തിണ്ണയില്‍ വച്ചായിരുന്നു. കടയിലെ ചില്ലിട്ടു വച്ച ഫോട്ടോയിലാണു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഖങ്ങള്‍ ആദ്യമായി കണ്ടത്.. എസ്, കെ ആര്‍ ഗൌരി, ടി വി തോമസ്, കെ സി ജോര്‍ജ്ജ്, മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍..

പാര്‍ട്ടി ഓഫീസിനെക്കാള്‍ പ്രമുഖ്യം ചായക്കടക്കായിരുന്നു. അന്ന് രണ്ടു നിലയില്ല ഇടതു വശത്ത് കാണുന്ന കര്‍ട്ടനു പകരം അന്ന് മരം കൊണ്ടൂള്ള വാതില്‍ ആയിരുന്നു. കൊച്ചു മുറിക്കുള്ളില്‍ വാതില്‍ അടച്ചു പ്രാദേശിക നേതാക്കള്‍ യോഗം കൂടി. "അകത്ത് പി ബി കൂടുകയാണ്" എതിരാളീകള്‍ പരിഹാസത്തോടെയും ഞങ്ങളെ പോലുള്ള അനുഭാവികള്‍ അല്പം തമാശയോടെയും പറഞ്ഞു ചിരിച്ചു. കടയില്‍ വച്ച് ഡി വൈ എഫ് യോഗങ്ങളിലേക്കുള്ള നാടക റിഹേഴ്സല്‍ നടത്തി.ചില്ലലമാരയുടെ പുറകിലിരുന്ന് രാവുണ്ണി ആദ്യകാല കവിതകള്‍ ചൊല്ലി... ....




ഒരു കാര്യം തീര്‍ച്ചയാണ് കടയുടെ മുന്നിലൂടെ ഒരു കോണ്‍ഗ്രസ്സുകാരനും നെഞ്ചു വിരിച്ച് നടന്നിട്ടില്ല. ഒന്നുകില്‍ അവര്‍ സൈക്കിളില്‍ സ്പീഡില്‍ ഓടിച്ചു പോയി അല്ലങ്കില്‍ മുഖം മറച്ചു വേഗത്തില്‍ നടന്നു.

പാര്‍ട്ടി തോറ്റാല്‍, യൂത്ത് കോണ്ഗ്രസുക്കാര്‍ കടയുടെ മുന്നില്‍ വിജയാഘോഷം നടത്തി, കടയിലേക്ക് കല്ലെറിഞ്ഞു അലമാര പൊട്ടിച്ചു. പാര്‍ട്ടി ജയിച്ചാല്‍ കൃഷ്ണന്‍കുട്ടിയേട്ടന്‍ കടയില് നിന്ന് ഇറങ്ങി വന്ന് സ്ഥാനാര്‍ഥിയെ രക്തഹാരം അണിയിക്കും. എം എസ് തൃശൂരില് എത്തിയാല്‍, അന്ന് പിന്നെ കട ഉച്ചക്കു ശേഷം മുടക്കമാണ് !!!

മഞ്ഞ ഷര്‍ട്ടിട്ട് , പുള്ളി ടോര്‍ച്ചുമായി ഠൌണില്‍ പോയി പ്രസംഗം കേട്ടു .

പിറ്റേ ദിവസം എം എസ്ന്റെ ഓരോ വാചകങ്ങളും എല്ലാവരേയും കേള്‍പ്പിച്ചു....

നിയമസ്ഭാ അവലോകനം ആയിരുന്നു മറ്റൊരു ചൂടന്‍ വിഷയം ഒരാള്‍‌ ഉച്ചത്തില്‍ വായിക്കുന്നു, മറ്റുള്ളവര്‍ കേള്‍‌ക്കുന്നു, അഭിപ്രായം പറയുന്നു.എം വി രാഘവന്റെ ചൂടെറിയപ്രസം‌ഗത്തില്‍ പപ്പടവട പൊട്ടിതകര്‍ന്നു ...
സുഖിയന്റെ മധുരം പോലെ കണിയാപുരത്തിന്റെ ഈരടികള്‍ ...സീതിഹാജിയുടെ പരിഹാസം കടലക്കറിയിലല്‍ ഉള്ളി മൂപ്പിച്ചു... പുറമെയ്ക്ക് പരുക്കനും ഉള്ളില്‍ മൃദുവുമായ ഉഴുന്ന് വടയില് കാന്തലോട്ട് കുഞ്ഞമ്പു ചമ്മന്തി ചേര്‍ത്തു

അല്‍പ്പം അഭിമാനേത്തോടെ തന്നെ പറയട്ടെആറു പത്രങ്ങള്‍ക്കു വരിക്കാരനായി ഒരു നാട്ടിന്‍ പുറത്ത് ഒരു ചായക്കട കേരളത്തില്‍ വേറെ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മാത്രുഭൂമി, മനോരമ, ദേശാഭിമാനി, എക്‌സ്പ്രസ്സ്..ദീപിക ഇന്ത്യന്‍ ഏക്‌സ്‌പ്രെസ്സ്" ചെറുപ്പക്കാര്‍ ഇംഗ്ലീഷ് വായിച്ചു പഠിക്കട്ടെ".. കൃഷ്ണന്‍കുട്ടിയേട്ടന്‍ പറഞ്ഞു.... പാര്‍ട്ടിയില്‍ നിന്നല്ല സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്താണ് ആറു പത്രങ്ങള്‍ വരുത്തിയത് എന്നും ഓര്‍ക്കുക

സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണര്‍ ആയിരുന്നു ഇവിടെ. എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയിലെ കഥാപാത്രങ്ങള്‍ പോലെ ഗ്രാമീണരെ കൂടാതെ ഒരു സംസ്ഥാന ഗവണ്മെന്റ് ക്ലാസ്സ് ഫോര്‍ ജീവനക്കാരന്, ഒരു സെയില്‍ റ്റാക്‌സ് ഡ്രൈവര്‍, ഒരു ഫോറസ്റ്റ് ഗാര്‍ഡ്, ഒരു ഹെല്‍ത്ത് ഇന്സ്പെക്‌ടര്‍, സ്വന്തം പ്രാരബ്ദങ്ങള്ക്കിടയിലും ഇവര്‍ കാണിച്ചിരുന്ന പ്രതിബധത ഇപ്പോള്‍ അല്‍ഭുതപ്പെടുത്തുന്നു....

പരിപ്പു വടയും കട്ടന്‍ ചായയും കഴിക്കുന്നവരെ പരിഹസിക്കുന്ന നേതാക്കളും അന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലാ...

2009 ജൂലൈ 5

തലേന്ന് രാത്രി രണ്ടെണ്ണം വീശിക്കൊണ്ട് രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ തന്നെ മധു[അനിയന്] പറഞ്ഞു, കൃഷ്ണന്‍കുട്ടിയേട്ടന്‍ ഇപ്പോള്‍ അത്ര ആക്‌റ്റീവ് അല്ല- നിരാശനും, നിഷ്‌ക്രീയനും ....


പാര്‍ട്ടി വ്യക്തിയെ ആണൊ, വ്യക്തി പാര്‍ട്ടിയെ ആണൊ മറന്നത്?? .... ചോദ്യം നാട്ടിലെ ചരിത്ര വിദ്യാര്‍ദ്ധികള്‍ പഠിക്കട്ടെ.

കടയിലേക്ക് ചെന്നപ്പോള്‍ പഴയ അടുപ്പമൊ വാല്‍സല്യമോ ഇല്ലാ. ത്രിപുര അസംബ്ലി വിജയത്തില്‍ സന്തോഷിച്ചു അഗ്നിസ്ഫുല്ലിംഗങ്ങള്‍ നടത്തിയ ആള്‍ക്ക് മൂന്നാം വാര്‍ഡിലെ വിജയം പോലും ആഘോഷിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത പോലെ ..

രാഷ്ട്രീയം ഒട്ടും സംസാരിച്ചില്ലാ. ആകെ ചോദിച്ചത്.... "താടിയൊക്കെ നരച്ചു പൊയല്ലോ"

താടി മാത്രമല്ല, മനസ്സും നരച്ചില്ലേ?..... മറുപടി പറഞ്ഞില്ല...............