Sunday, July 4, 2010

ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം




ആദ്യം ആരും ശ്രദ്ധിച്ചില്ല!


മൈതാനത്തിന്റെ തെക്കു വശത്തുകൂടി, 14- നമ്പര്‍ ജേഴ്സിയിട്ട, റൈറ്റ് ഫോര്‍വേര്‍ഡ് കെ.റ്റി.മോഹന്‍ മന്ദമന്ദംമുന്നേറിമിഡ് ഹാഫ് കഴിഞ്ഞപ്പോഴേക്കും കാണികള്‍ ആര്‍ത്തിരമ്പി.


സെമി ഫൈനല്‍ ആണ്. എതിര്‍ ടീം ചില്ലറക്കാരല്ല, തൃശൂര്‍ പോലിസ് ക്ലബ്‌ ആണ്! നാട്ടിന്‍പുറത്തുകാരായ ഞങ്ങളുടെ ജവാന്‍ ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത്..… സ്വന്തമായി ഷൂസ് വാങ്ങാന്‍ പോലും കഴിയാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസുകാരോട് കളിക്കുന്നത് .



അങ്ങനെ പേരുകേട്ട ക്ലബ്‌ ഒന്നുമല്ല, "ജവാന്‍ ആര്‍ട്സ് ക്ലബ്‌".30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറത്തെ ക്ലബ്ബുകള്‍എങ്ങനെയെന്നു പലര്‍ക്കും ഓര്‍മയുണ്ടാവുമായിരിക്കും. അങ്ങനെയുള്ള ക്ലബ്ബുകളുടെ ഒരു “poor cousin” ആയിരുന്നു ഞങ്ങളുടെ ക്ലബ് . 1962 ഇല്‍ ഇന്‍ഡോ -ചൈന യുദ്ധ കാലത്ത് ഉണ്ടാക്കിയതാണത്രേ. അതിനാലാണ് ദേശസ്നേഹസൂചകമായി
'ജവാന്‍' എന്ന പേരു വന്നതെന്ന്, പിന്നീട് പൊട്ടിമുളച്ച ചില 'ചരിത്രകാരന്മാര്‍' സാക്ഷ്യപ്പെടുത്തുന്നത്.



കോളേജില്‍ പഠിച്ചിരുന്ന ഞങ്ങളെപ്പോലുള്ള കുറച്ചു പേരെ മാറ്റി നിര്‍ത്തിയാല്‍, എല്ലാവരും ശരിയായ നാട്ടിന്‍പുറത്തുകാര്‍ . പകല്‍ മുഴുവന്‍ പാടത്ത് ജോലി ചെയ്തും , കൂലിവേല ചെയ്തും , തൃശൂര്‍ മാര്‍ക്കറ്റില്‍ മാങ്ങവില്‍ക്കാന്‍ പോയും നടന്ന പിള്ളേരായിരുന്നു ക്ലബ്‌ അംഗങ്ങള്‍ അധികവും. ഒരു പ്രത്യേക സമുദായത്തിന്വേണ്ടി, അല്ലെങ്കില്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയുള്ള ഒരു ക്ലബ്‌, എന്നൊരു വിമര്‍ശനം ആദ്യംമുതലേ ഉണ്ടായിരുന്നു. അതിനാലാവണം, ആറാം വാര്‍ഡിലെ ക്ലബിലേക്ക്‌, പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലെ കുട്ടികള്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോലും വന്നില്ല .



വിമര്‍ശനത്തില്‍ കുറച്ചു സത്യവും ഉണ്ടായിരുന്നു. അങ്ങനെയാണ് ക്ലബ്ബിന്റെ വാതിലുകള്‍ മലര്‍ക്കെതുറന്നതായി പ്രഖ്യാപിച്ചത് . സാമുദായിക വിമര്‍ശനം ഒരു പരിധി വരെ കുറച്ചുവെങ്കിലും രാഷ്ട്രീയ വിമര്‍ശനംപിന്നെയും തുടര്‍ന്നു. ക്ലബ്ബിന്റെ മുകളില്‍ കെട്ടി വച്ചിരിക്കുന്ന കോളാമ്പി പോലുള്ള ലൌഡ് സ്പീക്കറിലൂടെവൈകുന്നേരങ്ങളില്‍ ചലച്ചിത്രഗാനങ്ങ ള്‍ അലയടിച്ചു . തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തായിരുന്നു ഏറ്റവുംരസകരം. രാഷ്ട്രീയചൂട് തലയ്ക്കു പിടിച്ച നൂറു കണക്കിന് ആള്‍ക്കാരാണ് ആര്‍ത്തു വിളിക്കാന്‍ തയ്യാറായിഎത്തിയിരുന്നത്... ഇന്നത്തെ പോലെ ടെലിവിഷനില്‍ ഓരോ മിനുട്ടിലും വരുന്ന അപ്പ്‌ഡേറ്റ്‌സ് അല്ല, ഓരോമണിക്കൂറിലും കോളാമ്പി തരുന്ന വാര്‍ത്തകള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ....!!















ക്ലബ്ബിന്റെ ഹാളില്‍ നിന്നാണ് മുല്ലനേഴി കയ്യടിച്ചു തന്റെ കവിത ചൊല്ലി കേള്‍പ്പിച്ചത്. ഓരോ വരിയുടേയും അവസാന വാക്കു കൊണ്ട് അടുത്ത വരി സൃഷ്ടിക്കുന്ന കസര്‍ത്ത് അന്ന് പുതിയ ഒരനുഭവമായിരുന്നു.


എടക്കുന്നി വിളക്ക്

വിളക്കിന്മേല്‍ തിളക്കം

തിളങ്ങണ പൊന്നു

പോന്നണിഞഞ്ചാന

ആനക്ക് കോലം

കോലം കേറുമ്പോള്‍

കാലം മാറുമ്പോള്‍

കതിന മുഴക്കം

ജില് ജില് ജില്ലം

ജില് ജില് ജില്ലം


കൊച്ചു കൊച്ചു വാക്കുകള്‍ക്കിടയിലും പ്രത്യയശാസ്ത്രപരമായ ഒരു കതിന ഒളിപ്പിച്ചിരുന്നോ ?

രാവുണ്ണി, പപ്പന്‍, ഗോപി.....ഇവരൊക്കെ കോളേജിലും സജീവ രാഷ്ട്രീയത്തില്‍ കസറി. രാവുണ്ണിയുടെ പ്രശസ്തമായ കവിത "അംബിക" ആദ്യമായി ചൊല്ലിയത് ഇവിടെ വച്ചാണ്. സി.ബി.എസ്.മണിയും, വി.ജി. ബാലനും പങ്കെടുത്ത ചര്‍ച്ചാക്ലാസ്സുകള്‍ ... "മതവും യുക്തിവാദവും", "രാഷ്ട്രീയവും മതവും"..തീപ്പൊരി പാറിയ ചര്‍ച്ചകള്‍ ( ഗ്രാമത്തിലെ ആദ്യ കമ്യുണിസ്റ്റ് ആയിരുന്ന സി.എസ്. ബാഹുലേയന്റെ മകനായിരുന്നു മണി )



ജവാന്‍ ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ആബാലവൃദ്ധംഎല്ലാവരും ഇരച്ചു കയറി . അഭിനയത്തിന്റെ എ ബി സി ഡി അറിയാത്ത ഞാനടക്കം!! സ്ത്രീ കഥാപാത്രങ്ങള്‍ഏറ്റവും കുറവുള്ള നാടകങ്ങളാണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടണ്ടേ ? രണ്ടുസ്ത്രീകള്‍ ഉള്ള നാടകമാണെങ്കില്‍ , ഒരു റോള്‍ നാട്ടിലെ ഒരുത്തനെക്കൊണ്ട്‌ സ്ത്രീ വേഷം കെട്ടിച്ചിട്ടു മേജര്‍റോളില്‍ മാത്രം പുറത്തു നിന്നു ആളെ വരുത്തി .



തൃശൂര്‍ ലിസ്സി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു കോലമായിരുന്നു ഞങ്ങളുടെ നായിക . അക്കാലത്തു തൃശൂര്‍എല്‍സി പ്രസിദ്ധയായ നടി ആയതുകൊണ്ടാവും, അങ്ങനെ സാമ്യമുള്ള ഒരു ലേബല്‍ അവര്‍ തിരഞ്ഞെടുത്തത്. ഒരു വിറകുകൊള്ളിയില്‍ സാരി ചുറ്റിയ പോലെ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ . ഭരതന്റെ 'വെങ്കല'ത്തിലെ നടത്തറ കനകം എത്ര ഭേദം!!...യുവാക്കള്‍ എല്ലാവരും നടിയുടെ ചുറ്റും കൂടി. ഓരോരുത്തരും മത്സരിച്ചു അവരെ വീട്ടിലേക്കു ഊണു കഴിക്കാന്‍ ക്ഷണിച്ചു. ഇത്രയധികം ആരാധകരെ ഒന്നിച്ചു കിട്ടിയ മിസ്സ്‌. വിറകുകൊള്ളി ഹര്‍ഷപുളകിതയായി....!!



മൂന്നാംതരം പൈങ്കിളി നാടകമായാല്‍ പോലും അതിലെ സംഭാഷണങ്ങളില്‍ അല്പം മാറ്റം വരുത്തി 'പുരോഗമനനാടകം' ആക്കുന്ന വിദ്യ അന്നുണ്ടായിരുന്നു. ദുഷ്ടനായ ഒരു മുതലാളി ആണെങ്കില്‍ , അയാളെ ഖദര്‍ ജുബ്ബ ധരിപ്പിച്ചു, "ഒന്നാം തിയതി ഗുരുവായൂരില്‍ പോകണംഎന്നൊരു ഡയലോഗ് എഴുതി ചേര്‍ത്തു. പാദസേവകനായ ഒരു പള്ളീലച്ചന്‍ ഉണ്ടെങ്കില്‍, നായകനെ കൊണ്ടു അച്ചന്‍റെ മുഖത്ത് നോക്കി “1959 ഇല്‍ നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ ” ------ എന്നൊക്കെ ചോദിപ്പിച്ചു. അങ്ങനെയൊക്കെ നാടകത്തെ പുരോഗമന നാടകമാക്കി മാറ്റി.

നാടകത്തില്‍ കൊമേഡിയന്‍ ആയിരുന്നു പപ്പന്‍. ( അന്ന് സഖാവ് പത്മനാഭന്‍ - ഇപ്പോള്‍ തൃശൂര്‍ ജില്ല സേല്‍സ് ടാക്സ് കമ്മീഷണര്‍ ആണ്) ഊശാന്താടിയും , ജുബ്ബയും കണ്ണടയുമായി നടക്കുന്ന ഒരു മൂന്നാംകിട നോവലിസ്റ്റ്‌. "വട്ടുപിടിച്ചു വട്ടം കറങ്ങുന്ന നാം പൊട്ടക്കിണറ്റില്‍ ഇന്ന് തപ്പി നോക്കുകയാണ് "- നോവലിസ്റ്റ്-ന്റെ വാചകം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും , വാചകം പറഞ്ഞു ഞങ്ങള്‍ ചിരിച്ചു.

നായകന്റെ ഫാമിലി ഡോക്ടറായിരുന്നു എന്റെ വേഷം. മരണത്തോട് മുഖം നോക്കി നില്‍ക്കുന്ന നായകന്റെ അച്ഛനോട് "ഡോണ്ട് വറി, മിസ്റ്റര്‍ മേനോന്‍" എന്നൊക്കെ പറയുന്ന ഒരു റോള്‍. കണ്ണടയൂരി തുടച്ചും, അച്ഛന്റെ ചുമലില്‍ കൈ വച്ചും പറയുന്ന ഡയലോഗ് വളരെ കേമമായി എന്നൊക്കെ അന്ന് തോന്നിയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സിലാകുന്നു - എത്ര തറ ആയിരുന്നു..!!!!



നാടകം ഡയറക്റ്റ് ചെയ്യാന്‍ വന്നത് 'കവി ബാലന്‍' ആയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ ഏക കവി, നാടകകൃത്ത്.... സാഹിത്യകാര്യങ്ങളെക്കുറിച്ച് സംസാരിക്കാനും സംവദിക്കാനും കഴിവുള്ള ഏക വ്യക്തി !! പക്ഷെസംസാരിക്കാന്‍ ഒരാളെ കിട്ടാതെ അദ്ദേഹം വിഷമിച്ചു. ആരെയെങ്കിലും ഒതുക്കത്തില്‍ കയ്യില്‍ കിട്ടിയിട്ട് വേണ്ടേരാത്രി ഒരു മണി വരെ നീണ്ടു നിന്ന റിഹേഴ്സലുകള്‍. പിറ്റേ ദിവസം ശ്യാമള ഉള്ളിലെ സന്തോഷം മറച്ചു വച്ചുഅസഹ്യത കാണിച്ചു പറയുന്നു, " ബാലോപ്പ പിള്ളേര്‍ക്ക് നാടകം പഠിപ്പിക്കാന്‍ പോകുന്ന കാരണം ഉറക്കം തീരെയില്ല"!!


വര്‍ഷങ്ങള്‍ക്കു ശേഷം സത്യജിത് റേയുടെ
'നായക്' കണ്ടപ്പോഴാണ് , ബാലേട്ടനെ പോലുള്ള ആള്‍ക്കാരെ പണ്ട് അവഗണിച്ചത് ശരിയായില്ല എന്ന് തോന്നിയത് . ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാതെ, കല്‍ക്കട്ടയില്‍നിന്നു ഫസ്റ്റ് ക്ലാസ്സില്‍ യാത്രചെയ്യേണ്ടി വന്ന പൊങ്ങച്ചക്കാരനായ ബോളിവുഡ് നടനും (ഉത്തംകുമാര്‍) അവിചാരിതമായി നടനെ കയ്യില്‍ കിട്ടിയതിനാല്‍ സ്കൂപ്പ് ഇന്റര്‍വ്യൂ ചെയ്യുന്ന പത്രപ്രവര്‍ത്തകയും (ഷര്‍മിള ടാഗോര്‍) !24 മണിക്കൂര്‍ നീണ്ടു നിന്ന യാത്രയില്‍, അയാളുടെ മുഖംമൂടികള്‍ ഓരോന്നായി പൊഴിയുന്നു. അയാള്‍ പണ്ട് നാടകം കളിച്ചിരുന്ന വായനശാലയും, അവിടെയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരനായ ശങ്കര്‍ദായും അയാളെ മാനസികമായി വേട്ടയാടുന്നു .



ഓരോ ഗ്രാമത്തിലും ഇത്തരം കഥാപാത്രങ്ങളുണ്ട്‌. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നു പോയവര്‍ ! കലയുംസാഹിത്യവും കവിതയും നാടകവുമായി നമ്മെ സമീപിച്ചപ്പോഴെല്ലാം, നമ്മള്‍ കളിയാക്കി അടക്കി ചിരിച്ചവര്‍ . സ്വാര്‍ത്ഥമായ ഒരു അജണ്ടയും ഇല്ലാതെ , കലോപാസനക്ക് വേണ്ടി നടന്ന കൂട്ടരെ നമ്മള്‍ വേണ്ട പോലെ പരിഗണിച്ചിട്ടുണ്ടോ ???


ക്ലബ്ബിനെയാണ് ഇന്ന് പഞ്ചായത്തിലെ എല്ലാവരും കൂടി സപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തിന്റെഅഭിമാനമാകാന്‍ പോകുന്ന സമയത്ത് രാഷ്ട്രീയവും, ജാതിയും , മതവും , മൂന്നാം വാര്‍ഡ് - ആറാം വാര്‍ഡ്‌തര്‍ക്കവും മറന്നു എല്ലാവരും കളി കാണാനെത്തി..... ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു ഗെയിം. ഗാലറിഒന്നുമില്ല......എല്ലാവരും ഇഷ്ടമുള്ള സ്ഥലത്ത് നിന്നു കളി കാണുന്നു . ചിലര്‍ കളം മാറി അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നു കളി കാണുന്നു . 'റഫറി നമ്മളെ ചതിക്കുമോ' എന്നു ഭയപ്പെടുന്നു .

പുതിയൊരു അങ്കം കുറിച്ച് കൊണ്ടാണ് അന്ന് പോലിസ് ക്ലബിനെ നേരിട്ടത് . 4-3-3 എന്ന രീതിക്ക് പകരം ( 4 forward, 3 mid-half, 3 defends ) 4-2-4
എന്ന പുതിയൊരു ടെക്നിക് ആണ് അന്നെടുത്തത്. പോലീസ്ക്ലബിനെ പേടിച്ചു തന്നെയാണ് ഡിഫെന്‍ഡ്സ് എണ്ണം കൂട്ടിയത്. ഗോള്‍ അടിച്ചു നാറ്റിച്ചു കളഞ്ഞാലോ എന്ന പേടി.















കളി
ഡ്രോ ആണ് . തീരാന്‍ 5-6 മിനുട്ട് മാത്രം. അവസാനം അതാ, പോലീസിന് എതിരായി ഒരു കോര്‍ണര്‍ കിക്ക്!! ജനം ആകെ ഇരമ്പി മറിഞ്ഞു.....ഇനി നടക്കാന്‍ പോകുന്ന ഓരോ രംഗവും ജനങ്ങള്‍ മുന്‍കൂട്ടി കണ്ടു. കോര്‍ണര്‍ കിക്ക്. വി.എന്‍. രവിയുടെ ഹെഡ് കിക്ക്.... ഗോളിനെ ശരിയായി വീക്ഷിക്കാന്‍ എല്ലാവരും കിഴക്കു വശത്തെ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് ഓടി .

കൂക്ക് വിളിയും ബഹളവും... പോലിസ് ക്ലബ്‌ അല്പം പരിഭ്രമിച്ച മട്ടില്‍!!.... വി.എന്‍.രവിയെപൂട്ടാനായിപോലീസുകാര്‍ ചുറ്റും വല കെട്ടി . അതാകുട്ടന്‍ കോര്‍ണര്‍ കിക്ക് അടിക്കുന്നു . ഏറോഡൈനാമിക്സിന്റെ എല്ലാ മാനദന്ധങ്ങളേയും ലംഘിച്ചു കൊണ്ടു ഒരു പാരാബോളിക് പാത്തിലൂടെ പന്ത്, വായുവില്‍ ഉയര്‍ന്നു . ഗോള്‍ മുഖത്തെത്തിയ പന്ത് താഴെ വീഴുന്നതിനു മുന്‍പ് , 5 അടി മാത്രം ഉയരമുള്ള രവി എങ്ങിനെയാണ് അത് ഹെഡ് ചെയ്തത്...??

യെസ്... ഗോള്‍!!!

പോലീസുകാരുടെ
ഗോള്‍ കീപ്പര്‍ ഇടി വെട്ടേറ്റ പോലെ നില്‍ക്കുന്നു! അന്ന് കണ്ടത് പോലെ ഇത്രയും ജനങ്ങള്‍ ആര്‍ത്തിരമ്പി മറിയുന്നത് വേറെ അധികം കണ്ടിട്ടില്ലനജീമുദ്ദീനും, മണിയും, വിക്ടര്‍ മഞ്ഞിലയും കൂടികേരളത്തിന്‌ സന്തോഷ്‌ ട്രോഫി നേടിയപ്പോള്‍ നാട്ടില്‍ നടന്ന പ്രകടനം ഓര്‍മ വരുന്നു …. കപില്‍ദേവും കൂട്ടരും കൂടി വേള്‍ഡ് കപ്പ്‌ നേടിയപ്പോള്‍, ബോംബെ ..ടിയുടെ ഗേറ്റില്‍ നിന്നു വിദ്യാര്‍ത്ഥികളും , ചെറുപ്പക്കാരും , ലുങ്കിയുടുത്ത മലയാളികളും കൂടി നടത്തിയ പ്രകടനം…… കോണ്‍ഗ്രസിന്റെ കുത്തകസീറ്റ്‌ ആയിരുന്ന മണലൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥി വി.എം.സുധീരന്‍ ജയിച്ചത്‌.....ഇങ്ങനെ ആര്‍ത്തിരമ്പുന്ന ആവേശം ചിലതു മാത്രം!!


അമീര്‍ഖാന്റെലഗാന്‍ഒരു സിനിമയാണ്. പക്ഷെ കുട്ടികളുടെ വിജയം ചരിത്രത്തിന്റെ ഭാഗമാണ്ഷൂസ് വാങ്ങാന്‍പോലും കഴിവില്ലാത്ത കുട്ടികള്‍ , പോലിസ് ക്ലബിനോട് കളിച്ചു ജയിച്ചത്‌ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ പോലെ അവശേഷിക്കുന്നു. സാഹസികരും അലവലാതികളുമായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ , ഒരു ജനകീയ പ്രത്യയ ശാസ്ത്രത്തിന്റെ കീഴില്‍ കൊണ്ട് വരുമ്പോഴുള്ള മാറ്റം കൂടിയായിരുന്നോ അത്?