Friday, August 14, 2009

അങ്ങനെ ഒരു ഓണക്കാലത്തു …..

ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തത് [http://aaltharablogs.blogspot.com/2009/08/blog-post_14.html]


ആല്‍ത്തറയില്‍ നിന്നു മാണിക്യത്തിന്റെ അഭ്യര്‍ത്ഥന,, ആല്‍ത്തറയില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് ഒരു ഓര്‍മ്മകുറിപ്പെഴുതാന്‍ അങ്ങനെ ഓണത്തെക്കുറിച്ചു പോസ്റ്റ് എഴുതാന്‍ തുടങ്ങി. നാട്ടിലെ അവധിക്കാലം ആസ്വദിച്ചു, ദോഹയില്‍ മടങ്ങി എത്തിയതു ഒറ്റക്കായതു കൊണ്ടും , എഴുതാന്‍സ്പിരിറ്റ്ഉണ്ടായിരുന്നതു കൊണ്ടും, ഒരു കൈ നോക്കാമെന്നു കരുതി.


കേരളത്തിലേയൊ, ഗള്‍ഫ് രാജ്യങ്ങളിലെയൊ, അമേരിക്കയിലേയോ ഇന്‍ഡ്യയിലെ മഹാനഗരങ്ങളിലേയൊ മലയാളികള്‍ക്കു ഇതു അല്‍ഭുതമായി തോന്നിയേക്കാം. “പ്രവാസിഎന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു"( രാജസ്ഥാനിലും, ഗുജറാത്തിലും, ഹരിയനയിലും -- മഹാനഗരങ്ങലില്‍ നിന്നു അകന്നു -- ഗ്രാമ പ്രദേശങ്ങളില്‍ ഒരു ദ്വീപു നിവാസികളെ പൊലെ താമസിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു വേണ്ടി കുറിപ്പ്)

രാജസ്ഥാന്‍ -മദ്ധ്യപ്രദേശ്-ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ tri-junctionനില്‍ ആയിരുന്നു ബാസ്വാഡ എന്ന ജില്ല. ( സ്പെല്ലിങ് Banswara എന്നാണെങ്കിലും, സ്കേല്‍ വച്ചു അളന്നെടുത്തു പക്കാ മലയാളികളെ പ്പോലെ ബാന്സ്വാര എന്നൊന്നും വായിക്കല്ലെബാസ്വാഡ എന്നു തന്നെ വായിക്കണം). സ്ഥലം രാജസ്ഥാനില്‍. ഏറ്റവും അടുത്ത റേയില്‍വേ സ്റ്റേഷന്‍ 90 കി മി അകലെ. ബോംബേ-ഡെല്‍ഹി റൂട്ടിലുള്ള റത്‌ലാം സ്റ്റേഷന്‍ മദ്ധ്യപ്രദേശില്‍. അതിനു മുമ്പുള്ള സ്റ്റേഷന്‍ ദഹോദ് ഗുജറാത്തിലാണു. tri-junctionന്റെ എകദേശ രൂപം കിട്ടിയല്ലൊ.


പപ്പടം, കുമ്പളങ്ങ, മുരിങ്ങക്കായ……..മലയാളി കഴിക്കുന്ന ഒന്നും തന്നെ കിട്ടാനില്ല. രണ്ടു മാസത്തില്‍ ഒരിക്കല്‍ വല്ലപ്പൊഴും ബോംബെയില്‍ പോകാന്‍ കിട്ടുന്ന ഒഫിഷ്യല്‍ ട്രിപ്പുകളില്‍, കൈ നിറയെ പച്ചക്കറിയും പപ്പടവും വാങ്ങികൊണ്ട് വന്നു. നാട്ടില്‍ പോകുന്നവര്‍ കൊണ്ടു വരുന്ന ഒന്നൊ രണ്ടൊ കാസ്സെറ്റുകളായിരുന്നു ആകെ കണ്ട സിനിമകള്‍. പോസ്റ്റല്‍ ആയിട്ടായിരുന്നു കലാകൌമുദിയും മാതൃഭുമിയും വന്നിരുന്നതു. ടൈംസ് ഒഫ് ഇന്ഡ്യയുടെ ബോംബെ എഡിഷന്‍ കിട്ടിയതും രസകരമായ അനുഭവമാണു.

സ്വകാര്യ കമ്പനികളും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂടി ഗവണ്മെന്‍റ്റിന്റെ ഖജനാവിലേക്കുള്ള എത്രയൊ വരുമാനം അടിച്ചു മാറ്റുന്നു എന്നറിഞ്ഞതു അപ്പൊഴാണു അമൃത്‌സാറിലെക്കുള്ള ഫ്രൊണ്ടിയര്‍ മെയില്‍ ബോംബെ സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതു 8 മണിക്കാണു. ബോംബെ ഓഫീസിലെ കോറിയര്‍ പോകേണ്ട എല്ലാ കടലാസുകളും ഫയലുകളും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി, ഒരാള്‍ ട്രെയിന്‍ ഡ്രൈവറെ ഏല്പ്പിക്കുന്നു. പിറ്റെ ദിവസം രാവിലെ 7 മണിക്കു രത്ലാം സ്റ്റേഷനില്‍ എത്തുന്ന വണ്ടി കാത്തു, കമ്പനിയിലെ ഡ്രൈവര്‍ എത്തിയിരിക്കും. 50 രൂപ ഡ്രൈവര്‍ക്കു കൊടുത്തു ബാഗ് വാങ്ങി കൊണ്ടുപോകുന്നു.

ബാസ്വാഡയില്‍ കിട്ടിയിരുന്നതു ടൈംസിന്റെ ഡെല്‍ഹി എഡിഷന്‍ ആയിരുന്നു. രാവിലെ 11 മണി ആയാലെ കിട്ടൂ. വര്‍ഷങ്ങളോളം ബോംബെ എഡിഷന്‍ വായിച്ചു രസിച്ചവര്‍ക്കു ഡെല്‍ഹി എഡിഷന്‍ തീരെ പിടിക്കില്ല. ബോംബെ ഓഫിസിലെ സെക്രട്ടറിയെ മണിയടിച്ചു, ദിവസേന വരുന്ന പ്ലാസ്റ്റിക് ബാഗില്‍ ഒരു ടൈംസും കൂടി, ഒരു ദിവസം വൈകീട്ടാണെങ്കിലും, ആര്‍ത്തിയോടെ വായിച്ചു രസിച്ചു.

അങ്ങനെ ഇരിക്കെയാണ്, ഓണാഘോഷം സംഘടിപ്പിക്കാന്‍ കുറച്ചു മലയാളികള്‍ തീരുമാനിച്ചത്. 15-20 കിലോമീറ്റര്‍ അകലെ ഒരു അയ്യപ്പന്‍ കോവിലുണ്ടെന്നും, ഒരു ചെറിയ ക്ലബ് ഹാള്‍ ഉണ്ടെന്നും, അവിടെ വച്ചു നടത്താമെന്നും, കുടുംബ സമേതം വരണമെന്നും ചില സംഘാടകര്‍ പറഞ്ഞു. തോമസ്, ജോയ് , ഉണ്ണികൃഷ്ണന്‍ --- തികച്ചും മതനിരപേക്ഷമായ ആഘോഷം.

കഴുത്തിലൂടെ തോര്‍ത്തുമുണ്ടു ചുറ്റി ഓടി നടക്കുന്ന കുറെ "മരുന്നു വീരന്‍മാര്‍" സജീവമായി പങ്കെടുത്തു. ഇതുപോലുള്ള ആള്‍ക്കാരെ കേരളത്തിലേക്കുള്ള തീവണ്ടികളിലും, ബാച്ചലര്‍ ക്വാര്‍ട്ടേര്‍സിലും കാണാം.എന്താണു കാരണം എന്നു ചോദിക്കരുതു. അതൊരു ഭംഗിയാണു. മഹാവിഷ്ണുവിനു സുദര്‍ശന ചക്രം പോലെ, പരമശിവനു സര്പ്പം പോലെ, മലയാളിക്കു തോര്‍ത്തുമുണ്ടു.

ക്ലബ് ഹാളിനുള്ളില്‍ ആദ്യം നടന്നതു ഭക്തിഗാനങ്ങളാണ്. പ്രധാനമായും അയ്യപ്പ ഭക്തി ഗാനങ്ങള്‍. പമ്പയില്‍ കുളിച്ചു തോര്‍ത്തി എതാണ്ടു ശരംകുത്തിയാറ്റില്‍ എത്താറയപ്പോഴാണു അതു സംഭവിച്ചത്. ഏരിയുന്ന കണ്ണുകളൊടെ ചില വിമതന്മാര്‍ അവിടെ എത്തി ഗായകരെ നോക്കി. 'ശ്രീശാന്തു പോലും ഡെസ്മൊണ്ട് ഹയ്ന്സിനെ' ഇങ്ങനെ നോക്കിയിട്ടുണ്ടവില്ല. ബലമായി മൈക്ക് പിടിച്ചു വാങ്ങി ഉത്തരാധുനീക ഗായകര്‍ പുതിയ ഗാനം പാടി. ഗുരുദേവ കീര്‍ത്തനം.


പിന്നീടു മല്‍സരമായിരുന്നു. ഒരു അയ്യപ്പ ഗാനം, അടുത്തതു ഗുരുദേവന്‍. വീണ്ടും അയ്യപ്പന്‍, പിന്നെ ഗുരുദേവന്‍. പതിനെട്ടാമ്പടി കയറുന്നതിനു മുമ്പു അടി പൊട്ടി. ശിവഗിരിയിലെ മഞ്ഞ ബനിയന്‍ പെരുന്നയിലെ നടുറോട്ടില്‍ കീറി എറിഞ്ഞു. തെക്കന്‍കേരളത്തിലെ ജാതി സ്പിരിറ്റ് ആദ്യമായി അറിഞ്ഞതു അന്നാണ്. പിന്നീടു ക്ലബ് നടത്തിപ്പിന്റെ കാര്യം പറഞ്ഞുള്ള തര്‍ക്കങ്ങള്‍, കൂക്കി വിളി, ഉന്തും തള്ളൂം, “ക്ലബ് ഹാളിനുള്ളില്‍ നിങ്ങള്‍ ശീട്ടു കളിച്ചാല്,ഞങ്ങള്‍ കള്ളുകുടിക്കുംഎന്നുള്ള "സാംസ്കാരിക നയം" വ്യക്തമാക്കല്‍….

എങ്ങനെയാണു രക്ഷപ്പെട്ടു ക്വാര്‍ട്ടെര്‍സില്‍ എത്തിയതെന്നു അറിയില്ല. വര്‍ഷങ്ങളോളം കാര്യം ആലോചിച്ചു ചിരിച്ചിട്ടുണ്ട്. ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?…

നന്മയുടെ ശാന്തിയുടെ സമാധാനത്തിന്റെ പ്രതികമായ മാവേലിയുടെ
വരവിനെ അനുസ്മരിച്ച് ഓണാഘോഷം നടത്തുമ്പോള്‍ വേണമായിരുന്നോ ഒരു അടികൂടല്‍ ..?

ഓണാശംസകളോടെ മനോവിഭ്രാന്തികള്‍